ad
Deshabhimani

എൻറെ സൃഷ്ടികളിൽ വരുന്നത് ഞാൻ അന്വേഷിക്കുന്ന പ്രശ്നങ്ങൾ: ടി വി സന്തോഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 03, 2024, 12:39 PM | 0 min read

കൊച്ചി: കലയോടുള്ള വിശാലമായ സമീപനം കൊണ്ടാകാം തൻ്റെ രചനകളിൽ കേരളവുമായി ബന്ധപ്പെട്ട ഘടകങ്ങൾ കടന്നുവരാത്തതെന്ന്  പ്രശസ്ത മലയാളി കലാകാരൻ ടി വി സന്തോഷ്.

കേരള ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ കലാ കേന്ദ്രത്തിൽ നടക്കുന്ന "ഹിസ്റ്ററി ലാബ് ആന്‍ഡ് ദി എലജി ഓഫ് വിസെറല്‍ ഇന്‍കാന്റേഷന്‍സ് " എന്ന പ്രദർശനത്തിന്റെ ഭാഗമായി കലാ നിരൂപകൻ സി എസ് വെങ്കിടേശ്വരനുമായി സംവദിക്കുകയായിരുന്നു മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്തോഷ്.

“കേരളത്തെ പ്രതിപാദിക്കുന്ന രൂപകങ്ങളോ ചിഹ്നങ്ങളോ പോലുള്ള ഘടകങ്ങൾ എൻ്റെ കൃതികളിൽ വന്നിട്ടില്ല. മുംബൈയുടെ കാര്യവും അങ്ങനെ തന്നെ. ഞാൻ അന്വേഷിക്കുന്ന പ്രശ്നങ്ങളാണ് എൻ്റെ സൃഷ്ടികളിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നത്. പാരമ്പര്യത്തിലേക്ക് നോക്കുക, അല്ലെങ്കിൽ പാരമ്പര്യത്തെ പുനർനിർവചിക്കുക എന്നത് ഒരു സുപ്രധാന വിപ്ലവ പ്രക്രിയയായിരുന്നു. ഇന്ന് അങ്ങനെയല്ല. വ്യക്തിപരമോ, പ്രാദേശികമോ ദേശീയമോ ആയ വീക്ഷണകോണുകളേക്കാൾ വിശാലമായ സമീപനത്തിൽ നിന്നാണ് എന്റെ സൃഷ്ടികൾ രൂപം കൊണ്ടിട്ടുള്ളത്,” സന്തോഷ് പറഞ്ഞു.

എന്‍ എസ് മാധവന്‍ ബുധനാഴ്ച  പ്രദർശനം ഉദ്ഘാടനം ചെയ്തു. "അതിലോലവും സൂക്ഷ്മവുമായ വരകളിലൂടെ അർത്ഥങ്ങളുടെ പല വിതാനങ്ങളും പിടിച്ചെടുക്കുന്ന സന്തോഷിന്റെ പെയിന്റിങ്ങുകൾ എത്ര കണ്ടാലും മതിവരാത്തതാണ്," മാധവൻ പറഞ്ഞു.

ദര്‍ബാര്‍ ഹാളിലെ രണ്ട് ഗാലറിയിലായി വുഡ്, ഓയില്‍, വാട്ടര്‍കളര്‍ എന്നീ വിവിധ മാധ്യമങ്ങളില്‍ മുപ്പതോളം ചിത്രങ്ങളും ശില്‍പ്പങ്ങളും അവതരിപ്പിക്കുന്ന പ്രദര്‍ശനം തൃശൂര്‍ കയ്പമംഗലം സ്വദേശിയായ സന്തോഷിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനമാണ്.

വെനീസ്, പ്രാഗ്, വാന്‍കൂവര്‍, മോസ്‌കോ, കൊളംബോ, ഹവാന, കൊച്ചി ബിനാലെകളിലും സന്തോഷിൻറെ  കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പ്രദര്‍ശനം മെയ് 20 വരെ നീണ്ടു നില്‍ക്കും. രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് ഗാലറി സമയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home